Showing posts with label kerala business consultant. Show all posts
Showing posts with label kerala business consultant. Show all posts

Friday, October 14, 2016

ബിസിനസും പ്രായവും തമ്മില്‍ ബന്ധമുണ്ടോ?

ബിസിനസും പ്രായവും തമ്മില്‍ ബന്ധമുണ്ടോ? ഉണ്ടെന്ന് പറയേണ്ടിവരും. ഇന്ന് വിജയം നേടിയിട്ടുള്ള പഴയ ബിസിനസുകാരുടെ ചരിത്രം പരിശോധിച്ചാല്‍ മാത്രം മതി അത് മനസിലാകാന്‍! അവരില്‍ മിക്കവരും പാതി വഴിയില്‍ പഠനം ഉപേക്ഷിച്ച് കൗമാര കാലത്തു തന്നെ ബിസിനസിലേക്ക് ഇറങ്ങിയവരാണ്. പക്ഷേ, ഇടക്കാലത്ത് വെച്ച് നമുക്ക് ആ ശീലം (ഇടയില്‍ വെച്ച് പഠനം നിറുത്തുന്ന ശീലം!) നഷ്ടപ്പെട്ടുപോയി. കാരണം ഇങ്ങനെ ബിസിനസുകാരായി കാശുണ്ടാക്കിയവരില്‍ പലരും തങ്ങളുടെ മക്കള്‍, തങ്ങള്‍ നേടാത്ത വിദ്യാഭ്യാസം നേടണം എന്ന് ആഗ്രഹിച്ചു. അങ്ങനെ യുഎസിലും യുകെയിലും ഉന്നത വിദ്യാഭ്യാസത്തിനായി ആ തലമുറ പറന്നു. അവരൊക്കെ ഇപ്പോള്‍ തിരിച്ചുവന്ന് ബിസിനസ് ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ പലയിടത്തും നടന്നുകൊണ്ടിരിക്കുന്നു.
എന്റെ ഒരു പരിചയക്കാരനുണ്ട്! കേരളത്തില്‍ തന്നെ അറിയപ്പെടുന്ന സാനിറ്ററിവെയര്‍ ഔട്ട്‌ലെറ്റിന്റെ ഉടമയാണ് കക്ഷി. തല്‍ക്കാലം നമുക്ക് പുള്ളിയെ ജോസഫ് എന്നു വിളിക്കാം! പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ പിതാവിന്റെ ഹാര്‍ഡ്‌വെയര്‍ ബിസിനസിനെ സഹായിക്കാന്‍ ഇറങ്ങിയതാണ്. പിന്നെ ഇതുവരെ തിരിച്ചു കയറിയിട്ടില്ല. രണ്ട് ആണ്മക്കള്‍….ജോഫിനും ജോനാതനും. ചെറിയ രീതിയില്‍ തുടങ്ങിയ ബിസിനസ് മറ്റു വലിയ എതിരാളികള്‍ ഇല്ലാതിരുന്നതിനാലും ജോസഫേട്ടന്റെ ചില തരികിട നമ്പരുകള്‍ കൊണ്ടും ലാഭത്തിലായി…നാട്ടിലെ പ്രമാണികളില്‍ ജോസഫേട്ടന്‍ മുന്‍നിരയിലെത്തി…പിള്ളാരെ ഈ ‘കക്കൂസ് വില്‍ക്കുന്ന'(അദ്ദേഹത്തിന്റെ ഭാഷയാണ്!) പരിപാടിയില്‍ അദ്ദേഹം തൊടീച്ചില്ല. ജില്ലയിലെ മുന്തിയ സ്‌കൂളില്‍ തന്നെ പഠിപ്പിച്ചു. പറക്കമുറ്റാറായപ്പോള്‍ രണ്ടിനെയും യുകെയിലേക്കും യുഎസിലേക്കും പറപ്പിച്ചു!! ജോസഫേട്ടന്‍ പഴയ സ്‌റ്റൈലില്‍ തന്നെ കച്ചോടം തുടര്‍ന്നു.
ലോറിക്കാരോട് വഴക്കടിച്ചും കമ്പനിക്കാരോട് ഗുസ്തി പിടിച്ചും ജോസഫേട്ടന്‍ കത്തിക്കയറി. ബ്രാഞ്ചുകള്‍ ആറെണ്ണം ജില്ലയുടെ പല ഭാഗങ്ങളില്‍ ഉയര്‍ന്നു. അങ്ങനെയിരിക്കുമ്പോള്‍ അതാ വരുന്നു ജോഫിന്‍…,യുകെയില്‍ നിന്ന്! പിന്നാലെ തന്നെ ജോനാതനും! യുകെയില്‍ കാറ് കഴുകുന്ന ജോലി മാത്രമേ കിട്ടുള്ളൂ എന്ന് മനസിലാക്കിയ ജോഫിന്‍, നാട്ടിലെ ബിസിനസ് താന്‍ പഠിച്ച ബിസിനസ് മാനെജ്‌മെന്റ്‌വെച്ച് പ്രൊഫഷണല്‍ ആക്കിക്കളയാമെന്ന് തീരുമാനിച്ചാണ് വരവ്! ജോഫിന്‍ വരുന്നു എന്നറിഞ്ഞ്, അവസരം കളയണ്ട എന്ന് കരുതിയാണ് യുഎസില്‍ ഹോട്ടല്‍ മാനെജ്‌മെന്റ് പഠിച്ച ജോനാതന്‍ ഇറങ്ങിപ്പുറപ്പെട്ടത്! സംഭവം എന്തായാലും രണ്ടു പേരും നാട്ടിലെത്തി. ജോസഫേട്ടന്റെ അടുത്ത് കാര്യം അവതരിപ്പിച്ചു. മക്കള്‍ അടുത്തെത്തിയ ആനന്ദനിര്‍വൃതിയിലായിരുന്നു ജോസഫേട്ടന്‍! ഉന്നത വിദ്യാഭ്യാസം നേടിയ മക്കള്‍ക്ക് തന്നെക്കാള്‍ നന്നായി ബിസിനസ് നോക്കിനടത്താന്‍ കഴിയുമെന്നും പുള്ളി ഉറപ്പിച്ചു. ജോഫിന് പര്‍ച്ചെയ്‌സിന്റെ ചുമതലയും ജോനാതന് സെയില്‍സിന്റെ ചുമതലയും നല്‍കി, ജോസഫേട്ടന്‍ കളി കാണാന്‍ ഗാലറിയില്‍ ഇരുന്നു…സോറി..ഗാലറിയില്‍ നിന്ന് എഴുന്നേറ്റ് ഒരു മാസത്തെ സുഖ ചികിത്സയ്ക്ക് പോയി.
ആദ്യം പൊട്ടിത്തുടങ്ങിയത് ബിസിനസ് മാനെജ്‌മെന്റ് വിദഗ്ധന്‍ ജോഫിന്‍ കൈകാര്യം ചെയ്ത പര്‍ച്ചെയ്‌സിംഗ് തന്നെയായിരുന്നു. ആടിക്കറക്കാനും പാടിക്കറക്കാനും അറിയാമായിരുന്ന ജോസഫേട്ടന്റെ മക്കള്‍ കമ്പനികളെയും അവരുടെ സ്റ്റാഫിനെയും അഭിമുഖീകരിച്ചപ്പോള്‍ മുട്ടിടിച്ചു. ജോസഫേട്ടന് ക്രെഡിറ്റ് കൊടുത്തിരുന്ന പലരും ജോഫിന് അത് നല്‍കാന്‍ തയാറായില്ല. പലതും റെഡി കാഷില്‍ മേടിക്കേണ്ടിവന്നു. കാലങ്ങളുടെ ബിസിനസ് പരിചയമുള്ള ജോസഫേട്ടന് എന്ത് എപ്പോള്‍ വാങ്ങണമെന്ന് മനപാഠമായിരുന്നു. ഇതറിയാത്ത ജോഫിന്‍, മറ്റുള്ളവരുടെ വാക്കുകള്‍ അതേപടി വിഴുങ്ങി. ചുരുക്കിപ്പറഞ്ഞാല്‍ റെഡി കാഷിന് കോടികളുടെ ഡെഡ് സ്‌റ്റോക്ക് ഉണ്ടാക്കുകയായിരുന്നു ജോഫിന്‍. ഇത് സെയില്‍സിനെയും ബാധിക്കാന്‍ തുടങ്ങി. കസ്റ്റമേഴ്‌സുമായി ഇതുവരെ ഇടപഴകിയിട്ടില്ലാത്ത ജോനാതന്‍ പലരെയും വെറുപ്പിക്കാന്‍ കൂടി തുടങ്ങിയതോടെ വെറും ഒറ്റ മാസം കൊണ്ട് ബിസിനസ് സാമ്രാജ്യത്തിന് വിള്ളല്‍വീണു തുടങ്ങി. സുഖ ചികിത്സ കഴിഞ്ഞുവന്ന ജോസഫേട്ടന്‍ ടാലി തുറന്നു നോക്കി. അന്നായിരുന്നു അദ്ദേഹം മക്കളുടെ വിദ്യാഭ്യാസത്തിന്റെ ‘പൊരുള്‍’ ആദ്യമായി മനസിലാക്കിയത്.
അന്നു രാത്രി, കക്ഷി രണ്ടു മക്കളെയും അടുത്തു വിളിച്ചു. രണ്ടു പേരെയും വെയര്‍ഹൗസില്‍ സൂപ്പര്‍വൈസര്‍മാരാക്കി…അടുത്ത രണ്ടു വര്‍ഷത്തേയ്ക്ക് തങ്ങളുടെ ജോലി ഇതാണെന്ന് മനസിലാക്കിയ മക്കള്‍ ആദ്യം തളര്‍ന്നു. പിന്നെ, തങ്ങളെ കാത്തിരിക്കുന്ന കോടികളുടെ സൗഭാഗ്യത്തെ കുറിച്ച് ആലോചിച്ചപ്പോള്‍ പണിയെടുക്കാന്‍ തന്നെ തീരുമാനിച്ചു. ഇപ്പോള്‍ രണ്ടു പേരും ഹാപ്പിയാണ്. അവരുടെ സമ്പാദ്യത്തിന് വിയര്‍പ്പിന്റെ മണമുണ്ട്. ജോസഫേട്ടന്റെ ബിസിനസിന് ഉയര്‍ച്ചയും!
ഇത് ഒരു ഒറ്റപ്പെട്ട കഥയല്ല. കേരളത്തില്‍ പലയിടത്തും നടക്കുന്ന സംഭവം തന്നെയാണ്. രണ്ട് പ്രധാന കാര്യങ്ങളാണ് ഈ സംഭവകഥ നമ്മെ മനസിലാക്കിത്തരുന്നത് എന്നു തോന്നുന്നു. ഒന്ന്- ബിസിനസിനെ പ്രൊഫഷനല്‍ ആക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചാണ്. മറ്റൊന്ന് ബിസിനസിലേക്ക് ഇറങ്ങേണ്ട പ്രായത്തെ കുറിച്ചും. പ്രായത്തെ കുറിച്ച് നമുക്ക് കുറച്ചു കൂടി ആഴത്തില്‍ ചിന്തിച്ചു നോക്കാം!
നേരത്തെ പറഞ്ഞ തലമുറയില്‍ (ഇപ്പോള്‍ ഒരു മുപ്പതു വയസൊക്കെ വരുന്ന തലമുറ) പെട്ടവരില്‍ പലരും നിര്‍ബന്ധിത വിദ്യാഭ്യാസത്തിന്റെ അടിമകളാണ്. മാതാപിതാക്കള്‍ക്ക് നേടാന്‍ കഴിയാതെ പോയത് മക്കള്‍ക്കു നേടിക്കൊടുക്കണം എന്ന നിര്‍ബന്ധബുദ്ധിയാണ് ഇതിന് പിന്നില്‍. പലരും ബ്രിട്ടനിലും യുഎസിലും പോയി എന്താണ് ചെയ്യുന്നതെന്ന് പോലും ആരും അറിയാറില്ല. മാത്രമല്ല യുകെയിലെയൊക്കെ ഏറ്റവും താഴ്ന്ന നിലവാരമുള്ള സ്ഥാപനങ്ങളിലാണ് പലരും ചെന്നു ചാടുന്നത്. അതിനാല്‍ തന്നെ വിദ്യാഭ്യാസപരമായി ഇവര്‍ ഒന്നും തന്നെ നേടുന്നില്ല. വ്യക്തമായ മാനെജ്‌മെന്റ് രീതികളും ഇവര്‍ക്ക് അന്യമാകുന്നു.ഭാവി ബിസിനസ് മക്കളുടെ കയ്യില്‍ ഭദ്രമാണെന്ന് കരുതുന്ന പാവം മാതാപിതാക്കന്മാര്‍ പലരും സത്യാവസ്ഥ മനസിലാക്കുന്നത്, ജോസഫേട്ടന്റെ അനുഭവം വരുമ്പോള്‍ മാത്രമാണ്.
ബിസിനസിന്റെ പള്‍സ് മനസിലാക്കാന്‍ ഒരു പ്ലസ് ടു കഴിയുമ്പോഴെങ്കിലും അതുമായി ബന്ധപ്പെട്ടു തുടങ്ങണം. ഫാമിലി ബിസിനസ് ആണെങ്കില്‍ പാര്‍ട്ട് ടൈം ആയി മക്കളെ ചില ഭാഗങ്ങളിലെങ്കിലും ഉള്‍ക്കൊള്ളിക്കാന്‍ മാതാപിതാക്കള്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തണം. പത്ത് എംബിഎയ്ക്ക് തുല്യമാണ് ബിസിനസിലുള്ള ഒരു വര്‍ഷത്തെ പ്രായോഗിക പരിചയം എന്നതാണ് സത്യം.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിസിനസ് ഒരു പഠന വിഷയമാക്കണം. സ്‌കൂളുകളില്‍ നിന്നു തന്നെ ബിസിനസ് എന്താണെന്നും, എങ്ങനെയാണെന്നും മനസിലാക്കാനുള്ള അവസരം കുട്ടികള്‍ക്ക് കൊടുത്താല്‍, ഒരുപക്ഷേ രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ പോലും വലിയ മാറ്റങ്ങളുണ്ടാക്കാന്‍ കഴിഞ്ഞേക്കും. അനാവശ്യമായ പല വിഷയങ്ങളും കൊച്ചു പ്രായത്തില്‍ തലയില്‍ കയറ്റിവെയ്ക്കുന്നതിനു പകരം ബിസിനസിന്റെ അടിസ്ഥാന തത്വങ്ങള്‍ പഠിപ്പിച്ചാല്‍ മതി. ഇതിനു പകരം ഇരുപത്തിയഞ്ച് വയസ് കഴിയുമ്പോഴാണ് നമ്മുടെ നാട്ടില്‍ പലരും ബിസിനസ് എന്ന് കേട്ടു തുടങ്ങുന്നത് തന്നെ. എത്രയും നേരത്തെ ബിസിനസിനെ കുറിച്ചും അതിന്റെ രീതികളെ കുറിച്ചും അറിവ് നേടാന്‍ സാധിക്കുമോ, അത്രയും നല്ലത്. മാത്രമല്ല ഇളംപ്രായത്തില്‍ ബിസിനസിന്റെ ഏറ്റവും പ്രധാന ഘടകമായ ‘റിസ്‌ക് എടുക്കല്‍’ സാധ്യമാണ് താനും! വൈകിയെത്തുന്ന പലര്‍ക്കും റിസ്‌ക് എടുക്കാന്‍ കഴിയാത്തതു മൂലം നഷ്ടപ്പെടുന്ന അവസരങ്ങള്‍ ഏറെയാണ്.
വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഉടനെ കാതലായ മാറ്റങ്ങള്‍ വരുമെന്ന പ്രതീക്ഷയൊന്നും വേണ്ട…! അതിന് വേണ്ടി കാത്തുനില്‍ക്കാതെ, വളര്‍ന്നുവരുന്ന കുട്ടികളെ ചെറിയ സമ്പാദ്യ ശീലത്തിലേക്കും കൊച്ചു ബിസിനസുകളിലേക്കും പതിയെ കൈ പിടിച്ചു നടത്താന്‍ നാം ഓരോരുത്തരും മുന്‍കൈ എടുക്കണം. കുറഞ്ഞ പക്ഷം, ബിസിനസ് ഒരു മോശം കാര്യമല്ല എന്നെങ്കിലും പറഞ്ഞു കൊടുക്കാനുള്ള ആര്‍ജ്ജവം കാണിക്കണം. എങ്കില്‍ മാത്രമേ നമുക്കും നമ്മുടെ നാടിനും ഭാവിയില്‍ സ്വന്തം കാലില്‍ നില്‍ക്കാനാകൂ…

Saturday, September 26, 2015

'സാധനം കയ്യിലുണ്ട്'പക്ഷെ എങ്ങനെ വിറ്റഴിക്കും?



ഒരുപക്ഷേ, കേരളത്തില്‍ ഏറ്റവും അധികം ആളുകള്‍ ചിന്തിക്കുകയും സമയം ചെലവഴിക്കുകയും ചെയ്യുന്ന കാര്യങ്ങളില്‍ ഒന്ന് ഇതായിരിക്കും. വിറ്റഴിക്കാന്‍ കയ്യില്‍ ഒരുപാട് പ്രൊഡക്ട്‌സ് ഉണ്ടെങ്കിലും എങ്ങനെ വില്‍ക്കുമെന്ന് ഒരു ധാരണയും ഇല്ലാത്തവര്‍. പ്രത്യേകിച്ചും ചെറുകിട വ്യവസായങ്ങള്‍ തുടങ്ങുന്നവര്‍, കര്‍ഷകര്‍, റീട്ടെയ്ല്‍ ഷോപ്പ് ഉടമകള്‍... മാര്‍ക്കറ്റിംഗ് ഇവര്‍ക്കെല്ലാം കിട്ടാക്കനിയാണ്...!
ഒരു പഴയ സുഹൃത്ത് ശിവാനന്ദന്‍ എന്നെ കാണാന്‍ വരുന്നത്
രണ്ടാഴ്ച മുമ്പാണ്. കയ്യില്‍ ഒരു പൊതിയും ഉണ്ടായിരുന്നു. സംസാരിച്ചു വന്നപ്പോഴാണ് മനസിലായത്, ശിവാനന്ദന്‍ ഇന്നൊരു ബിസിനസുകാരനാണ്. ചിപ്‌സ്, പക്കാവട, മിക്‌സ്ച്ചര്‍ തുടങ്ങി ഇരുപതോളം ഇനങ്ങളാണ് പുള്ളിയുടെ പ്രൊഡക്ട്‌സ്. എല്ലാത്തിന്റേയും ഓരോ പായ്ക്കറ്റ് വീതം ശിവന്‍ കയ്യില്‍ കരുതിയിരുന്നു. എംബി എക്ക് പഠിക്കുമ്പോഴാണ് എനിക്ക് ശിവാനന്ദനെ പരിചയം. ഒരു മാനേജ്‌മെന്റ് മീറ്റിന് പോയപ്പോള്‍ വളരെ ആത്മവിശ്വാസത്തോടെ ഒരു പേപ്പര്‍ അവതരിപ്പിച്ച വിദ്യാര്‍ത്ഥി. അന്നവന് ആഗ്രഹം ഏതെങ്കിലും വിദേശ കമ്പനിയുടെ തലപ്പത്ത് എത്താനായിരുന്നു. ഫിലിപ് കോട്‌ലറിന്റെ മാര്‍ക്കറ്റിങ്ങ് തന്ത്രങ്ങള്‍ മനപാഠമാക്കി, പിന്നീട് അവന്‍ പല ഇന്റര്‍വ്യൂകളും അറ്റന്റ് ചെയ്തു. അതിലൊന്നില്‍ അവന്‍ ചേരുകയും നല്ല രീതിയില്‍ മുന്നോട്ടു പോകുകയും ചെയ്തു. അതിനിടയിലാണ് അമ്മയ്ക്ക് രോഗം മൂര്‍ച്ഛിച്ച് ശിവന്‍ നാട്ടിലേക്ക് തിരിച്ചുവരുന്നത്. ശിവാനന്ദന്റെ അച്ഛനും അമ്മയും നാട്ടില്‍ ഒരു ചെറിയ ടീ സ്റ്റാള്‍ നടത്തുകയായിരുന്നു. അമ്മയെ ശുശ്രൂഷിക്കാന്‍ ആരുമില്ലെന്ന് വന്നപ്പോള്‍ ശിവാനന്ദന്‍ ജോലി ഉപേക്ഷിച്ച്, നാട്ടില്‍ത്തന്നെ കൂടി. ആയിടയ്ക്കാണ് അയാള്‍ അത് ശ്രദ്ധിച്ചത്.
പൂട്ടിക്കിടന്ന ആ ചായക്കട അന്വേഷിച്ച് പലരും വരുന്നു. നിരാശരായി തിരിച്ചു പോകുന്നു. തന്റെ സ്വന്തം ചായക്കടയില്‍ ലഭിച്ചിരുന്ന ഒരു 'സ്‌പെഷല്‍ സുഖിയന്‍' ആണ് ഇതിനുകാരണം എന്ന് ശിവന്‍ മനസിലാക്കി. ഏലയ്ക്കായും ജാതിപത്രിയും ചെറുപയര്‍ ചേര്‍ത്തുള്ള അമ്മയുടെ ഒരു ടെക്‌നിക്കായിരുന്നു ആ രുചിയുടെ അടിസ്ഥാനം. അന്നാദ്യമായി ശിവന് തന്റെ ആ കൊച്ചുചായക്കടയെക്കുറിച്ച് അഭിമാനം തോന്നി. അമ്മയുടെ അസുഖം മാറിയതിന് പിറ്റേദിവസം തന്നെ ശിവാനന്ദന്‍ കട തുറന്നു. സുഖിയനായിരുന്നു പ്രധാന ഐറ്റം. അതില്‍തന്നെ അഞ്ചോ ആറോ തരങ്ങള്‍ ഉണ്ടായിരുന്നു. സുഖിയനെക്കുറിച്ചറിഞ്ഞ് പല സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ വന്നുകൊണ്ടിരുന്നു. സുഖിയന്‍ കഴിച്ച് ബോറടിക്കാതിരിക്കാന്‍, ഒപ്പം പുതിയ പലഹാരങ്ങളും ശിവന്‍ അവരിലേക്കെത്തിച്ചു.
സ്വാദിഷ്ടമായതും വ്യത്യസ്തമായതുമായ രുചികളുടെ മാര്‍ക്കറ്റ് മനസ്സിലാക്കിയ അയാള്‍ ഇത്തരം പലഹാരങ്ങള്‍ കൂടുതലായി ഉല്‍പ്പാദിപ്പിക്കാനാരംഭിച്ചു. ഇന്ന് ഏകദേശം 2500 ഓളം കടകളിലേക്ക് അയാള്‍ സാധനങ്ങള്‍ എത്തിക്കുന്നുണ്ട്. 5 സ്‌പെഷല്‍ ടീ സ്റ്റാളുകളും സ്വന്തമായുണ്ട്. എന്തെല്ലാം ഘടകങ്ങളാണ് ശിവാനന്ദനെ ഒരു ബിസിനസുകാരനാക്കിയത് എന്നു നോക്കാം.
ഉല്‍പ്പന്നം ഉഷാറാകണം
ചുറ്റുമുള്ള കസ്റ്റമേഴ്‌സിന് അനുയോജ്യമായ ഉല്‍പ്പന്നം അഥവാ സേവനം ആണോ നമ്മള്‍ കൊടുക്കുന്നത് എന്നത് വളരെ പ്രധാനമാണ്. പലരും തങ്ങള്‍ക്കിഷ്ടമുള്ള പ്രൊഡക്ടുകള്‍ വിപണനം ചെയ്യാനാണ് ശ്രമിക്കുന്നത്. ആളുകള്‍ക്ക് ആവശ്യമുള്ള, എന്നാല്‍ അല്‍പം പ്രത്യേകതകളോടെ അവരെ ആകര്‍ഷിക്കാന്‍ കഴിവുള്ള
പ്രൊഡക്ടുകളേ വിജയിക്കൂ. ശിവാനന്ദന്റെ അമ്മയുണ്ടാക്കിയിരുന്ന സുഖിയന്‍ അത്തരത്തിലൊന്നാണ്. എന്നാല്‍ അത് എല്ലാ കാലത്തേക്കും ആളുകള്‍ക്ക് പ്രിയപ്പെട്ടതായിക്കൊള്ളണമെന്നില്ല. അതിനാല്‍ തന്നെ പ്രൊഡക്ടിനെക്കുറിച്ച് സ്ഥിരമായി പഠിക്കുകയും കസ്റ്റമേഴ്‌സില്‍ വരുന്ന മാറ്റങ്ങളനുസരിച്ച് അത് നവീകരികുകയും വേണം. ലൈഫ്‌ബോയ് സോപ്പ് ലൈഫ്‌ബോയ് പ്ലസ് ആയി
രൂപം മാറി അവതരിപ്പിച്ചത് ഒരു ഉദാഹരണമാണ്. ചെറുകിട സംരംഭകരെ സംബന്ധിച്ച് പ്രൊഡക്ടിന്റെ ഗുണനിലവാരം വളരെ പ്രധാനമാണ്. ആദ്യസമയങ്ങളില്‍ ഈ ഗുണനിലവാരമായിരിക്കും പ്രൊഡക്ടിന്റെ ഗതി തീരുമാനിക്കുന്നതില്‍ പ്രധാന ഘടകം.
വിലനിലവാരം മൂല്യമാകുന്നത്...
നിങ്ങളുടെ പ്രൊഡക്ടിനെ വ്യക്തമായി പൊസിഷന്‍ ചെയ്യാന്‍ സാധിക്കുന്ന ഒന്നാണ് അതിന്റെ 'വില'. ആര്‍ക്കുവേണ്ടിയാണ് നിങ്ങള്‍ സാധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതെന്ന് ഉറപ്പുണ്ടെങ്കില്‍, അവര്‍ക്ക് അനുയോജ്യമായ വിലയും നിശ്ചയിക്കണം. നമ്മുടേതുപോലെയുള്ള ഉല്‍പ്പന്നം മാര്‍ക്കറ്റില്‍ ഇല്ലെന്ന് ആളുകള്‍ക്ക് തോന്നിയാല്‍ അവര്‍ എന്തുവിലയും നല്‍കി വാങ്ങിയെന്നുവരാം. പക്ഷെ, എടുത്തുപറയത്തക്ക സവിശേഷതകള്‍ ഇല്ലാത്ത ഉല്‍പ്പന്നത്തിന് ഒരുപാട് മത്സരം ഉള്ള ഒരു വിപണിയില്‍ വലിയ വിലവച്ചുകൊണ്ട് മുന്നേറാന്‍ പ്രയാസമായിരിക്കും. അതിനാല്‍ വലിയ പ്രത്യേകതകള്‍ ഇല്ലാത്ത ഉല്‍പ്പന്നമാണെങ്കില്‍ താരതമ്യേന ചെറിയ വിലയില്‍ തുടങ്ങുന്നതാകും ഉചിതം.
ലഭ്യത എന്ന 'കടമ്പ'
ഉല്‍പ്പന്നത്തിന്റേയോ സേവനത്തിന്റേയോ ലഭ്യത എന്നത് പല ബിസിനസുകാരും അവസാനം മാത്രം ചിന്തിക്കുന്ന കാര്യമാണ്. ഏതെങ്കിലും തരത്തില്‍ നമ്മുടെ സേവനത്തേയും ഉല്‍പ്പന്നത്തേയും കുറിച്ച് അറിഞ്ഞുവരുന്നവര്‍ക്ക് അതിന്റെ ലഭ്യത ഉറപ്പുവരുത്തേണ്ടത് ഓരോ ബിസിനസുകാരന്റേയും കടമയാണ്. ഒരുതവണ ഉല്‍പ്പന്നം ലഭിക്കാതെ വന്നാല്‍ ആ കസ്റ്റമര്‍ എന്നെന്നേക്കുമായി നഷ്ടപ്പെട്ടേക്കാം. പുതിയ ഉല്‍പ്പന്നങ്ങളുമായി റീട്ടെയ്ല്‍ ഷോപ്പുകളില്‍ പോകുമ്പോള്‍ 'ഇത് സ്ഥിരമായി സപ്ലൈ ചെയ്യാനുള്ള സംവിധാനമുണ്ടാകുമോ?' എന്നതാണ് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രധാന ചോദ്യം.
നല്ല ഒരു ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം ഉണ്ടാക്കിയെടുക്കുകയെന്നത് ഏതൊരു മാര്‍ക്കറ്റിങ്ങിന്റേയും ആദ്യപടിയാണ്. ചെറുകിട സംരംഭകരില്‍ ഭൂരിഭാഗവും ആദ്യസമയങ്ങളില്‍ സ്വന്തമായിതന്നെ ഈ ചുമതല ഏറ്റെടുത്തവരാണ്. പുതിയ ഉല്‍പ്പന്നമാണെങ്കില്‍ ഷോപ്പുകളില്‍ അതിന് ഒരു സ്ഥലം കിട്ടുന്നതുതന്നെ പ്രയാസമാണ്. അതിനാല്‍ പ്രൊഡക്ടിന്റെ വിശ്വാസ്യത ഉറപ്പുവരുത്താന്‍ ഓണര്‍ തന്നെയാകും നല്ലത്. (ചെറുകിട സംരംഭകര്‍ക്കുള്ള പ്രായോഗികമായ രീതി മാത്രമാണിത്) ശിവാനന്ദനും ചെയ്തത് ഇതുതന്നെയാണ്. നല്ല ശുദ്ധ വെളിച്ചെണ്ണയില്‍ വറുത്തെടുത്ത അപൂര്‍വ്വമായ രുചിയുള്ള പലഹാരങ്ങള്‍, സ്വന്തമായി ഷോപ്പുകളില്‍ പോയി വിതരണം ചെയ്തു. ഒപ്പം റീട്ടെയ്‌ലറിന് നല്ല ഒരു മാര്‍ജിനും കൂടി കൊടുത്താല്‍, കടയുടമയ്ക്കും അത് വിറ്റഴിക്കാന്‍ പ്രചോദനമാകും. ഒരു കടയുടമ വിചാരിച്ചാല്‍ ഏത് പുതിയ പ്രൊഡക്ടും ഒറ്റദിവസം കൊണ്ട് വിറ്റുതീര്‍ക്കാം എന്നത് മറക്കരുത്.
ആളുകള്‍ എങ്ങനെ അറിയും?
ഉല്‍പ്പന്നമാണ് കൈവശമുള്ളതെങ്കില്‍, രണ്ട് മാര്‍ഗങ്ങളാണുള്ളത്. ഒന്നുകില്‍ കോടികള്‍ മുടക്കിയുള്ള പരസ്യ പ്രചാരണങ്ങളിലേക്ക് പോകാം. അല്ലെങ്കില്‍ നിശബ്ദമായി, തങ്ങള്‍ നോട്ടമിടുന്ന കസ്റ്റമേഴ്‌സിനെ ലക്ഷ്യമാക്കി പ്രചാരണം സംഘടിപ്പിക്കാം. ഐടിസി പോലുള്ള വന്‍കിട കമ്പനികള്‍ തങ്ങളുടെ പരസ്യങ്ങള്‍ക്കുവേണ്ടി ആയിരക്കണക്കിന് കോടി രൂപയാണ് മുടക്കുന്നത്. വലിയൊരു മാര്‍ക്കറ്റിനെ ലക്ഷ്യമാക്കുമ്പോള്‍ അതല്ലാതെ മാര്‍ഗവുമില്ല. എന്നാല്‍ ചെറിയ രീതിയിലൂടെ തുടങ്ങി വലുതായ ബ്രാന്‍ഡുകളും അനവധിയുണ്ട്. മഞ്ഞള്‍, ചന്ദ്രിക, മെഡിമിക്‌സ് സോപ്പുകളെല്ലാം ഉദാഹരണങ്ങളാണ്. നല്ല പാക്കേജിങ് ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്. ഡിസൈന്‍ ചെലവ് ലാഭിക്കാന്‍ മോശം
പായ്ക്കുകള്‍ ഉണ്ടാക്കുന്നത് ഉല്‍പ്പന്നത്തെ കൊല്ലുന്നതിന് തുല്യമാണ്. നല്ല പാക്കേജിനൊപ്പം, നല്ല ബ്രോഷറും ഷോപ്പുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ കുറച്ച് പോസ്റ്ററുകളും റാക്കുകളുമുണ്ടെങ്കില്‍ പരസ്യം പൂര്‍ണമായും ഒഴിവാക്കാം. റീട്ടെയ്‌ലറിന് നല്ല മാര്‍ജിനും ചില ഓഫറുകളും കൂടി നല്‍കിയാല്‍ സാധനം പതിയെ വിറ്റഴിഞ്ഞു തുടങ്ങും. ചെറിയ സ്ഥലങ്ങളില്‍ നോട്ടീസുകളിലൂടെ കസ്റ്റമേഴ്‌സിന്റെ അടുത്തും അവബോധം വളര്‍ത്തിയെടുക്കാം. സ്‌കൂള്‍, കോളെജ്, ക്ലബ്ബുകള്‍ തുടങ്ങി ഒരുകൂട്ടം ആളുകള്‍ എത്തുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും പ്രചാരണം നടത്താം. കടയില്‍ നിന്നും ഉല്‍പ്പന്നം വിറ്റുതുടങ്ങിയാല്‍ ആദ്യ പരീക്ഷ പാസായെന്ന് പറയാം. പിന്നീട് കൂടുതല്‍ ആളുകളെ വച്ച് കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഉല്‍പ്പന്നം എത്തിക്കാം. ഓര്‍ത്തോളൂ... ഒറ്റയ്ക്ക് തുടങ്ങിയ ശിവാനന്ദന് കീഴില്‍ ഇന്ന് മുപ്പതോളം മാര്‍ക്കറ്റിംഗ് സ്റ്റാഫുണ്ട്!
ആളുകളും രീതികളും പ്രധാനം
ബിസിനസ് വലുതാകുമ്പോള്‍ കൂടെയുണ്ടാകുന്ന ആളുകള്‍ക്കും നമ്മുടെ അതേ മനോഭാവമായിരിക്കണം. ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍, അതൊട്ടും ചോര്‍ന്നുപോകാതെ വിപണിയിലെത്തിക്കാന്‍ ശ്രമിക്കണം. മാത്രമല്ല, കാര്യങ്ങള്‍ ചെയ്യുന്ന രീതികള്‍ വ്യക്തമായി കുറിച്ചുവയ്ക്കണം. അല്ലെങ്കില്‍, ഓരോരുത്തരും തങ്ങള്‍ക്കറിയുന്ന ഇഷ്ടമുള്ള രീതികളില്‍ കാര്യങ്ങള്‍ ചെയ്തുകൂട്ടും. അത് ഉല്‍പ്പന്നത്തിന്റേയും കമ്പനിയുടേയും ഇമേജിനെ തന്നെ ബാധിച്ചെന്നുവരാം. ശിവാനന്ദന്റെ അമ്മയുണ്ടാക്കിയിരുന്ന അതേ രുചിക്കൂട്ടുകള്‍, അതേപടി എല്ലാവരിലുമെത്തിച്ചപ്പോഴാണ് അദ്ദേഹം വിജയം വരിച്ചത്. കേരളത്തിലെവിടെ പോയാലും തലയില്‍ വിശറിത്തൊപ്പിയുമായി, ബീറ്റ്‌റൂട്ട് മസാലദോശ കൊണ്ടുവരുന്ന ഇന്ത്യന്‍ കോഫിഹൗസിലെ ബെയററുടെ രൂപം മനസില്‍ നിന്ന് മായാത്തതും ഇതേ കാരണംകൊണ്ടാണ്.
ശിവാനന്ദന്‍ ഇപ്പോള്‍ വന്നിരിക്കുന്നത് പലഹാരം തരാന്‍ മാത്രമല്ല. ബിസിനസ് അടുത്ത സംസ്ഥാനങ്ങളിലേക്കുകൂടി വ്യാപിപ്പിക്കാനുള്ള സ്ട്രാറ്റജി ചര്‍ച്ച ചെയ്യാന്‍ കൂടിയാണ്...! 'സാധനം കയ്യിലുണ്ടോ?' എങ്കില്‍ നിങ്ങളും റെഡിയായിക്കോളൂ...

Monday, June 29, 2015

നല്ല സ്റ്റാഫിനെ കിട്ടാനില്ലേ? വിഷമിക്കേണ്ട...!

കഴിഞ്ഞ മാസം, കേരളത്തിലെ ഒരു മുന്‍നിര ബിസിനസുകാരനെ പരിചയപ്പെടാനിടയായി. ഹാര്‍ഡ്‌വെയര്‍, ഗ്രോസറി, റിസോര്‍ട്ട്, പ്ലാസ്റ്റിക് കമ്പനി എന്നിങ്ങനെ വിവിധ ബിസിനസുകള്‍ ചെയ്തു പോന്നിരുന്ന ആളാണ് അദ്ദേഹം...പക്ഷേ, ചോദിച്ചറിഞ്ഞു വന്നപ്പോഴാണ് ഇപ്പോള്‍ ഒന്നും ചെയ്യാതെ പേരക്കുട്ടികളെ നോക്കി വീട്ടിലിരിക്കുകയാണ് എന്ന് മനസ്സിലായത്!

നുഷ്യരായ മനുഷ്യരെല്ലാം ബിസിനസ് ഒന്നു ക്ലച്ചു പിടിക്കാന്‍ പരക്കം പായുന്ന ഈ കാലത്ത് എന്തേ അങ്ങനെ തോന്നാന്‍ എന്ന് ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു. അന്ന് അദ്ദേഹം പറഞ്ഞ മറുപടിയാണ് ഈ ലേഖനമെഴുതാന്‍ എന്റെ പ്രചോദനം! ''കഴിഞ്ഞ അഞ്ചു വര്‍ഷമായി ഓരോന്നും ഏല്‍പ്പിച്ചു കൊടുക്കാന്‍ പറ്റിയ ആളിനെ തിരയുന്നു. ഒറ്റയ്ക്ക് ഓടി മടുത്തു. ആരെയും കിട്ടിയില്ല. എന്നാല്‍ പിന്നെ പൂട്ടിക്കെട്ടാമെന്നു വച്ചു!'' തന്റെ ചോരയും നീരും കൊടുത്തു വളര്‍ത്തി വലുതാക്കിയ ബിസിനസ് ഒന്നുമല്ലാതായി പോയതിന്റെ നിരാശ ആ മുഖത്ത് കാണാമായിരുന്നു. ഇത് ഇദ്ദേഹത്തിന്റെ മാത്രം ആശങ്കയല്ല. ഒട്ടുമുക്കാല്‍ ബിസിനസുകാരും ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിത്. പക്ഷേ ഇതിനു വ്യക്തമായ പരിഹാര മാര്‍ഗ്ഗങ്ങളുമുണ്ട്.

മലയാളിയുടെ മായാജാലം!

മറ്റ് ഏതൊരു വര്‍ഗവുമായി തട്ടിച്ചു നോക്കിയാലും മലയാളികള്‍ പൊതുവേ കഴിവ് ഒരല്‍പ്പം കൂടുതലുള്ളവരാണ്. മിക്ക മള്‍ട്ടി നാഷണല്‍ കമ്പനികളുടേയും തലപ്പത്ത് ഒരു മലയാളിയെങ്കിലുമുണ്ടാകും. ഗള്‍ഫ് ഉണ്ടായതു തന്നെ മലയാളി ഉള്ളതു കൊണ്ടാണ്! നമ്മുടെ പൊതു വിജ്ഞാനം, രാഷ്ട്രീയ-സാമൂഹ്യബോധം, ജീവിതരീതി... ഇവയൊക്കെ മറ്റു പലരേക്കാളും ഉന്നത നിലവാരത്തിലുമാണ്. എന്നിട്ടുമെന്തേ നമുക്ക് നല്ല സ്റ്റാഫിനു പഞ്ഞം?

പലരും പറയുന്നത് 'മലയാളി സ്വന്തം നാട്ടില്‍ ഒരു പണിയുമെടുക്കില്ല, എന്നാല്‍ അന്യനാട്ടില്‍ പോയി എന്തു ചെയ്യാനും തയ്യാറാകുന്നു' എന്നാണ്. പക്ഷേ എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നു എന്നും മള്‍ട്ടിനാഷണല്‍ കമ്പനികളില്‍ മലയാളികള്‍ എങ്ങനെ വെന്നിക്കൊടി പാ റിക്കുന്നു എന്നും മനസിലാക്കാന്‍ കഴിഞ്ഞാല്‍ നമ്മുടെ  ഈ പ്രശ്‌നത്തിന് ഉത്തരമായി.
ഒരു നല്ല ജോലിഎന്താണ് ഒരു നല്ല ജോലി അഥവാ എന്തുകൊണ്ട് നിങ്ങള്‍ ഏതെങ്കിലും ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യാനിഷ്ടപ്പെടുന്നു എന്ന വിഷയത്തില്‍ ഒരു സര്‍വേ നടത്തിയപ്പോള്‍ അവര്‍ പറഞ്ഞ കാരണങ്ങള്‍ ഇതൊക്കെയാണ്. 
1.     ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തങ്ങളും തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യവും
2.     ശമ്പളവും മറ്റ് ആനുകൂല്യങ്ങളും
3.     നല്ല അന്തരീക്ഷം (ജോലിയില്‍)
4.     പ്രചോദനം തരുന്ന മാനേജ്‌മെന്റ്
5.     പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള അവസരം
6.     കരിയര്‍ ഉയര്‍ച്ചയ്ക്കുള്ള സാധ്യതകള്‍
    ഈ ആറു കാര്യങ്ങളെയും സൂക്ഷ്മമായി പഠിച്ചാല്‍ ഇനി ഒരു മലയാളി ബിസിനസുകാരനും നല്ല സ്റ്റാഫില്ലെന്ന കാരണത്താല്‍ ബിസിനസ് നിര്‍ത്തേണ്ടി വരില്ല.

ഉത്തരവാദിത്തം, സ്വാതന്ത്ര്യം

സ്റ്റാഫിന് ഉത്തരവാദിത്തമില്ല എന്ന് പറയുന്നവരാണ് അധികവും. പക്ഷേ എന്തൊക്കെയാണ് അവരുടെ ഉത്തരവാദിത്തങ്ങള്‍ എന്നും പരിധി എന്താണെന്നും അവരില്‍ നിന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നതെന്താണെന്നും വ്യക്തമായി പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ടോ? ഇനി ഉണ്ടെങ്കില്‍ തന്നെ ഇതിനെ ആസ്പദമാക്കി ആഴ്ച തോറും റിവ്യു നടത്താറുണ്ടോ? ഇല്ലെങ്കില്‍ പ്രശ്‌നം നിങ്ങളുടെ പക്ഷത്താണ്. ചെറിയ കാര്യങ്ങളില്‍ പോലും ഇടപെട്ട്, സ്റ്റാഫിന് തീരുമാനങ്ങളെടുക്കാനോ ഒന്ന് ആത്മവിശ്വാസത്തോടെ സംസാരിക്കാനോ പോലും സമ്മതിക്കാത്ത ബിസിനസുകാരുമുണ്ട്. ഇത്തരം മൈക്രോ മാനേജ്‌മെന്റ് നിര്‍ത്തിയില്ലെങ്കിലും, സ്റ്റാഫ് നന്നാകുമെന്ന പ്രതീക്ഷ വേണ്ട.

ശമ്പളം എന്ന കടമ്പ


പലരും ശമ്പളം തീരുമാനിക്കുന്നത് വെറും ഊഹാപോഹങ്ങളുടെ പുറത്താണ്. 'തല്‍ക്കാലം ഒരു 6000 രൂപ കൊടുക്കാം.' എന്നൊക്കെയാണ് ചിന്തകള്‍. മനസ്സില്‍ ഈ 6000 വെച്ചാണ് ഇന്റര്‍വ്യൂകള്‍ നടത്തുന്നത്. അപ്പോള്‍ പിന്നെ നിങ്ങള്‍ക്ക് കിട്ടുന്നതും 6000 രൂപയുടെ മൂല്യം തന്നെയായിരിക്കും. നിങ്ങള്‍ക്ക് ചെയ്യാനുള്ള ജോലിയുടെ മുഴുവന്‍ സാധ്യതകളും പ്രയോജനപ്പെടുത്താന്‍ കഴിയുന്ന ഒരാളെയാണ് നിങ്ങള്‍ക്ക് വേണ്ടതെന്ന് മനസ്സിലാക്കുക. അത്തരമൊരാള്‍ക്ക് ഇന്‍ഡസ്ട്രി നല്‍കുന്നതിനേക്കാള്‍ ശമ്പളം ഓഫര്‍ ചെയ്യുക. വ്യക്തമായ ടാര്‍ജറ്റുകളിലൂടെയും പ്ലാനുകളിലൂടെയും ബിസിനസ് വര്‍ദ്ധിപ്പിക്കുക. നല്ല ഒരാള്‍ക്ക് നല്ല ശമ്പളം നല്‍കി എടുക്കുന്നതിന്റെ ഗുണങ്ങള്‍ ഏറെയാണ്. ആശയവിനിമയം എളുപ്പമാകും. ഒരുപാട് ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിച്ചുകൊടുക്കാം, കമ്പനി ഇമേജ് വര്‍ദ്ധിക്കുന്നു. മറ്റു സ്റ്റാഫിന് പ്രചോദനമാകുന്നു. ഉയര്‍ന്ന ശമ്പളം കൊടുക്കുന്നതിനാല്‍ മോട്ടിവേഷന്‍ ലെവലും ഉയര്‍ന്നതായിരിക്കും. ഒപ്പം മറ്റു ജോലികള്‍ തേടിപ്പോകാനുള്ള സാധ്യതയും കുറയും.

എന്നാല്‍ ഇത്തരമൊരാളെ കിട്ടുന്നതെങ്ങനെ എന്ന ചോദ്യത്തിനും ഉത്തരമുണ്ട്. 'ഹ്യൂമന്‍ റിസോഴ്‌സസ്' എന്നത് ഇന്‍ഫ്രാസ്ട്രക്ചറിന്റെ അത്രയോ അതില്‍കൂടുതലോ പ്രധാനമാണെന്ന് ചിന്തിച്ചാല്‍ മതി. ഓഫീസ് മോടി പിടിപ്പിക്കാനും അനുബന്ധ കാര്യങ്ങള്‍ക്കുമായി വിനിയോഗിക്കുന്നതിന്റെ ഒരു ചെറിയ ശതമാനമെടുത്ത് ഒരു നല്ല പത്രത്തില്‍ അത്യാവശ്യം വലുപ്പത്തില്‍ ഒരു റിക്രൂട്ട്‌മെന്റ് പരസ്യം നല്‍കുക. കമ്പനിയുടെ ഗുണനിലവാരം കാണിക്കുന്ന തരത്തില്‍ ഡിസൈനും ഉള്ളടക്കവും വരാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വരുന്ന കോളുകള്‍ പ്രൊഫഷണലിസത്തോടെ കൈകാര്യം ചെയ്യുക കൂടി ചെയ്താല്‍ സംഭവം റെഡി! ഇത്തരത്തില്‍ ഞങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ള 99% സാഹചര്യങ്ങളിലും നല്ല ആളുകളെ ലഭിച്ചിട്ടുണ്ടെന്നതു കൂടി ഞാനിവിടെ സാക്ഷ്യപ്പെടുത്തുന്നു.

ഇത്രയും മതിയോ?

ഒരു നല്ല വ്യക്തിയെ നമ്മുടെ കമ്പനിയില്‍ ജോലിക്ക് എടുക്കാന്‍ ഇത്രയും മതി. പക്ഷേ, അയാളെ നില നിര്‍ത്താന്‍ ഇത്രയും പോര! ബിസിനസിന് മൊത്തത്തില്‍ ഒരു അടുക്കും ചിട്ടയും പ്രൊഫഷണല്‍ രീതികളും വേണം. പുതുതായി വരുന്ന ആള്‍ ഇതെല്ലാം ശരിയാക്കും എന്നു തെറ്റിദ്ധരിക്കരുത്. മിക്കവരും സിസ്റ്റം ഉണ്ടാക്കി പരിചയം ഉള്ളവരാകില്ല, സിസ്റ്റത്തിനുള്ളില്‍ പരിചയം സിദ്ധിച്ചവരായിരിക്കും. അതിനാല്‍ തന്നെ അത് മാനേജ്‌മെന്റിന്റെ കര്‍ത്തവ്യമാണ്. ജോലി ചെയ്യുന്ന സാഹചര്യങ്ങള്‍ നല്ലതാക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു നല്ല സെയില്‍സ് മാനേജരെ റിക്രൂട്ട് ചെയ്തിട്ട് ഇരിക്കാന്‍ ഒരു കസേരയില്ലാത്തതിന്റെ പേരില്‍ ഒരാഴ്ചയ്ക്കുള്ളില്‍ പിരിഞ്ഞു പോയ സന്ദര്‍ഭങ്ങളുണ്ട്. (ഏത് കസേരയില്‍ ഇരിക്കണമെന്ന 
നിര്‍ദ്ദേശം പോലും 5 ദിവസമായിട്ടും അദ്ദേഹത്തിന് കിട്ടിയിരുന്നില്ലത്രേ.)

ഗൂഗിള്‍ പോലുള്ള കമ്പനികള്‍ പുതിയ കാര്യങ്ങള്‍ പഠിക്കാനും സ്വന്തമായി പ്രൊജക്ടുകള്‍ ചെയ്യാനും വരെ അവരുടെ സ്റ്റാഫിന് അവസരമൊരുക്കാറുണ്ട്. ഓര്‍ക്കുട്ട് അങ്ങനെ ഉദ്ഭവിച്ച ഒരു പ്രൊഡക്റ്റ് ആണ് എന്നത് നമ്മളെ അത്ഭുതപ്പെടുത്തിയേക്കാം. ഇതിനു പകരം നമ്മളില്‍ പലരും സ്റ്റാഫിന്റെ ഉള്ള കഴിവുകളെ അടിച്ചമര്‍ത്താനും അവരെ കൊച്ചു കൊച്ചു ജോലികളില്‍ തളച്ചിടാനുമാണ് ശ്രമിക്കുന്നത്. സ്വതന്ത്രമായി ചിന്തിക്കാനും പഠിക്കാനും പുതിയ പ്രചോദനങ്ങള്‍ നേടാനും അവസരങ്ങളൊരുക്കിയാല്‍ നിങ്ങളുടെ സ്റ്റാഫിന് ബിസിനസിനെ സ്വന്തം ബിസിനസായി കാണാനും അതിനെ വേറൊരു തലത്തിലേക്ക് കൂട്ടിക്കൊണ്ടു പോകാനും കഴിയും.

ശരിയായി ഡിസൈന്‍ ചെയ്ത പെര്‍ഫോമന്‍സ് അപ്‌റൈസലും കമ്പനി വളരുന്നതിനൊപ്പം വളരാനുള്ള അവസരങ്ങളുമൊക്കെ ഉണ്ടെങ്കില്‍ 'ഹ്യൂമന്‍ റിസോഴ്‌സസ്' നിങ്ങളുടെ ഏറ്റവും വലിയ മുതല്‍ക്കൂട്ടാവും. തീര്‍ച്ച.

ഒന്നുറപ്പിക്കുക. കേരളം ഒരു വൈര ഖനിയാണ്. അതില്‍ നിന്ന് വൈരക്കല്ലുകള്‍ പെറുക്കിയെടുക്കുക മാത്രം ചെയ്താല്‍ മതി.

Tuesday, November 22, 2011

Why should businessmen from kerala need business consulting?

Although the people in kerala has got the tricks for doing business, often it backfires them. The main reason for this is the lack of system in their businesses.Most of them dont have even a business structure too. They don't feel the need of properly skilled staff.They don't have a proper vision and a strategy or planning to move ahead.
This is the reason Bramma act as a business consultancy in kochi. To address this immediate need of kerala business men, our business consultants have acquired skill and efficiency. Now Bramma is the number one business consultants in kerala and we can deliver whatever service you want.Let it be structuring,systemisation or staffing Bramma business consultants can do it for you. Bramma is the first and last word for business consultancy in kerala.

To reach us dial 9747714788